ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള ലോക്സഭയിൽ ഉന്നയിച്ച് കോണ്ഗ്രസ് എംപിമാരായ കെ.സി. വേണുഗോപാലും ഹൈബി ഈഡനും.
സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘത്തെ സംസ്ഥാന സർക്കാർ നിയന്ത്രിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചപ്പോൾ ശബരിമല വിഷയത്തിൽ ബിജെപി മൗനം പാലിക്കുകയാണെന്നും സിപിഎം-ബിജെപി കൂട്ടുകച്ചവടത്തിന്റെ സൂചനയാണിതെന്നും ഹൈബി ആരോപിച്ചു. ശൂന്യവേളയിലാണ് ഇരുവരും ലോക്സഭയിൽ വിഷയം ഉന്നയിച്ചത്.
കേസിൽ കൂടുതൽ പ്രതികൾ ഇനിയും പുറത്തുവരാനുണ്ട്. ഹൈക്കോടതിയുടെ ഇടപെടൽമൂലമാണ് അന്വേഷണം ഇതുവരെയെത്തിയത്. എന്നാൽ കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘത്തെ പോലും നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നു.
ഈ സാഹചര്യത്തിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള ഒരു ഏജൻസിതന്നെ കേസ് അന്വേഷിച്ച് യഥാർഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരികയും നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കുകയും വേണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
കേസിൽ സിപിഎം എംഎൽഎയായിരുന്ന പത്മകുമാറും സിപിഎം നേതാവായ വാസുവും അറസ്റ്റ് ചെയ്യപ്പെട്ടതായും കൂടുതൽ പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും ഹൈബി ആവശ്യപ്പെട്ടു.